തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിന്റെ കരടിൽ ഉൾപ്പെടുത്തി. 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം വിൽപന നികുതിയും 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ളതിനു 175 ശതമാനം വിൽപന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയത്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വി.ഡി. സതീശൻ ധനബില്ല് അവതരിപ്പിക്കും.
‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിനു നികുതി നിരക്കു നിശ്ചയിച്ച് കേരള പൊതു വിൽപനനികുതി നിയമം (കെജിഎസ്ടി) 1963 ഭേദഗതി വരുത്താനാണു നിർദേശം. ധനവകുപ്പ് നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറിയ കരട് പ്രസിദ്ധീകരിച്ചു. ഇന്നുതന്നെ എംഎൽഎമാർക്കു പകർപ്പ് ലഭിക്കും.
പ്രധാന ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയശേഷമാണു നീക്കമെന്നാണു വിവരം. യുഡിഎഫിനു വലിയ ഭൂരിപക്ഷമുള്ള സഭയിൽ ധനബിൽ പാസാകുമെന്ന് ഉറപ്പാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്നു മദ്യനയത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്നും വിൽക്കുന്നുണ്ടെങ്കിൽ ബജറ്റിൽ പ്രഖ്യാപിച്ചതു തന്നെയാകും നികുതി ഘടനയെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു.